Monday 13 March 2017

ഏറ്റക്കുറച്ചിൽ

ഒഴുകുന്നിടമൊക്കും
അഴുക്കുചാലിൻ ഗന്ധം 
വിചിത്രവീഥിയോരങ്ങളിൽ 
ആവിഷ്കാര ഗരിമ 
ചേരികളിൽ സ്വച്ഛരാഹിത്യം
അന്യനിൽ വമിക്കുന്നത് 
അസഹ്യത ..
എന്നിലൊതുങ്ങുന്നതത്രെ 
പുഷ്കല സൗരഭ്യം 

Monday 1 August 2016

താളുകൾ മറിയുമ്പോൾ

ചിതൽ കോറിയ ചിത്രങ്ങൾ
ചരിത്രവാതായനം വികൃതമാക്കി
കടന്നുചെല്ലുവോർ സ്വയം പഴിക്കാ-
നൊരുക്കം കൂട്ടി വെഞ്ചാമര
വിശറികളേന്തി വ്യാഘ്ര ദന്തങ്ങൾ
ഇരുവശത്തും അണിനിരന്നു
പുതുമയുണർത്തും പുലരികളിൽ
പുരോഗമനം വൈകൃതം വിതറി
പിന്തിരിപ്പനെന്ന മുദ്രകുത്തപ്പെട്ട
പൈതൃകം ദിക്കുനാലിലും ചിതറി
കടൽകടന്നെത്തിയ പോളകൾ
കായൽപ്പരപ്പ്‌ മൂടിയപോലെ
ചിന്തയെ മരവിപ്പിക്കും തത്വങ്ങൾ
വാരിച്ചുറ്റി ബുദ്ധിജീവി ചമഞ്ഞു
താളംതെറ്റിയ അളവുകളിൽ യൗവനം
അളക്കപ്പെടുമ്പോൾ എള്ളുചോരും
വഴി ആനയും പോയേക്കാം
അന്ന് നാം ദുഃഖം പോലും മറന്നേക്കാം

Friday 29 January 2016

എഴുതാൻ മറന്നവ

പാമരം പൊട്ടിയ പായ്ക്കപ്പലിൽ 
പുതുവഴി തേടുവോർ 
വടക്കുനോക്കി സൂചികൾ തേടി 
ഇന്നലകളിൽ നഷ്ടപ്പെട്ട 
താക്കോൽക്കൂട്ടത്തെ സമീപിച്ചപ്പോൾ 
തുരുമ്പെടുത്ത് വികൃതമായ 
കരങ്ങൾ ചുറ്റി ആലിംഗനം ചെയ്തു 
പുതുമയുടെ പൂക്കുലകളിൽ 
തേൻതുള്ളിതേടി വണ്ടായി പറക്കും 
നാളുകളിൽ ചിതലരിക്കുന്ന വേരുകൾ 
പുഴുവരിക്കുന്ന ഇലകളെന്നിവ 
നിർവികാരതയിൽ അവഗണിച്ചു '
കാലം തീർത്ത വിഷപ്പുല്ലിൽ ചവിട്ടി 
വ്രണപ്പെട്ട കാലുമായി അലഞ്ഞപ്പോൾ 
പുതുമയുടെ പൂക്കുല കൊഴിഞ്ഞാ-
ചിതലരിച്ച വേരിനോപ്പം മറഞ്ഞിരുന്നു 
ചിന്തിക്കുവോർ മരിക്കുന്ന കാലത്തിൽ 
നഷ്ടങ്ങളുടെ കണക്കുകളെവിടെയും 
എഴുതപ്പെടുന്നില്ല, വായിക്കുന്നുമില്ല 

Saturday 19 September 2015

വശ്യനീലിമയിൽ

നിരാശയിൽനിന്നും പ്രതീക്ഷയിലേക്ക് 
പ്രകാശവർഷങ്ങൾ താണ്ടണം 
വിചിത്രമായ ചിന്തകൾ വഴികളിൽ 
തടയണകൾ തീർക്കുമ്പോൾ 
നിശബ്ദമായ തേങ്ങലുകൾ ഏതോ 
വൻകരകളിൽ തട്ടി നിർവ്വികാരം 
ചിന്നിച്ചിതറി ചിത്തത്തിൽ മറഞ്ഞു 
ചാകരവന്നകാലം വ്രണിതഹൃദയം 
വലക്കണ്ണികൾ ഏച്ചു കെട്ടുമ്പോൾ  
തുരുമ്പിച്ച ഓർമകളിൽ തീർത്ത 
സൂചികൾ പരിഹസിച്ചകന്നു മാറി 
ഇതിനോടകം പതിത പ്രണയത്തിൻ 
സ്മാരകശിലയായി മാറിയ ഹൃദയ-
അറകളിൽ പനിനീർ ദളങ്ങളുടെ 
ചുവപ്പു കലർന്ന രക്തം ലജ്ജയാൽ 
നിശ്ചലമാകാൻ കൊതിക്കാറുണ്ട് 
ഏതോ ദിക്കിൽ നിന്നും പ്രകാശം 
തുളച്ചുകയറി കൈവന്ന വശ്യനീലിമ 
സമുദ്രത്തിന് എന്നും അപരിചിതം 
ആരോ പറഞ്ഞറിഞ്ഞ സൗന്ദര്യത്തിൽ  
അപ്രാപ്യതയുടെ ഉപ്പുകണങ്ങൾ 
സ്വയമറിയാനായി അലയുന്ന യാത്ര 
ഉപ്പുപരലുകൾ  അലിയിച്ച് അജ്ഞാത 
നീലിമയുടെ ആഴങ്ങളിലേക്കാണ് ...

Saturday 24 January 2015

മാറ്റം

മഴവില്ലിൽ മേഘം മൂടുമ്പോൾ 
കാറ്റിനോട് കലഹിച്ചില്ലേ 
പുഴുക്കുത്തു വീണ പൂവിതൾ 
തലതാഴ്ത്തി മങ്ങുമ്പോൾ 
കാലത്തെ പഴിച്ചില്ലേ 
നെൽവയലിലെ  പൊൻകതിർ 
പോയവഴിയിൽ പലകാതം 
അലഞ്ഞ കവി പരിഭവിച്ചത് 
വായിച്ച് നെടുവീർപ്പിട്ടില്ലേ 
കണ്ണാടിയിൽ കണ്ട ചുളിവുകൾ 
വരച്ച കലാകാരനോടുള്ള പക 
തീർത്താൽ തീരുന്നതാണോ 
ഈ യാഥാർത്ഥ്യങ്ങൾ മൂകമായി -
അംഗീകരിക്കപ്പെടുമ്പോൾ  
ശബ്ദം ഇടറില്ല,പാദം പതറില്ല  ..

Thursday 22 January 2015

പുലർവേള

ഗതകാല ശീലുകൾ പാടി 
പുലർവേള വിടരുമ്പോൾ 
ഇടനെഞ്ചിലുടുക്കും കൊട്ടി 
പലചിന്തകൾ പായുന്നു 
ഇതളറ്റൊരു പൂമൊട്ടപ്പോൾ 
വിടരാനായി വെമ്പുമ്പോൾ 
അരികത്തൊരു തഴുകലുമായി 
ഇളമാരുതൻ ഒഴുകുന്നു 
പൂമൊട്ടിൻ കണ്ണീരൊപ്പാൻ 
പൂങ്കുയിലും പാടുന്നു 
എന്നാലും അറിയാതപ്പോൾ 
പൂമൊട്ടിൻ കവിളിണയിൽ
അണപൊട്ടിയ കണ്ണീർത്തുള്ളി 
പലവഴിയായി പിരിയുന്നു ..

Friday 9 January 2015

കാത്തിരിപ്പ്

ആരോ കാണിച്ച ലക്ഷ്യത്തിനായി 
ആത്മാർഥമായി  ശ്രമിച്ചപ്പോൾ 
എന്റെ കാലിടറി,ലക്ഷ്യം അകന്നു 
ക്ഷണിച്ചു വരുത്തുന്ന വിനകൾ
മനസ്സിൽ മുളപ്പിച്ച വിഭ്രാന്തി 
ഏറ്റെടുക്കാൻ വിജനത മാത്രം 
വസന്തത്തിൽ കണ്ട തോഴരെല്ലാം 
ശിശിരത്തിൽ എവിടെയോ മറഞ്ഞു 
ഇനിയുമൊരു മംഗളപത്രം 
എവിടെയോ എഴുതപ്പെടുന്നു ...